1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

കാലാതീതം കാവ്യവിസ്മയം

bins



പത്താം ക്ലാസ്സിലെ ആദ്യ യൂണിറ്റിലുള്ള 'കാലാതീതം കാവ്യവിസ്മയം' എന്ന പാഠവുമായി ബന്ധപ്പെട്ട ചില അധിക വിവരങ്ങള്‍.

ഭൂമിയില്‍ പുഴകളും പര്‍വതങ്ങളും നിലനില്‍ക്കുന്നിടത്തോളം കാലം ഏവരും ആസ്വദിക്കുന്ന ഇതിഹാസകാവ്യമാണ് രാമായണം. രാമായണത്തിന്റെ പ്രകാശം മലയാളക്കരയില്‍പരത്തി നമ്മെ നവ്യാനുഭൂതിയിലേക്ക് നയിച്ച പണ്ഡിതശ്രേഷ്ഠനാണ് തുഞ്ചത്തെഴുത്തച്ഛന്‍.
രാമായണകഥ ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും അറിയാവുന്നതാണെന്നു മാത്രമല്ല, അതിലെ കഥാപാത്രങ്ങള്‍ ഭാരതീയരുടെ മനസ്സില്‍ ആദര്‍ശ സാക്ഷാത്കാരങ്ങളായി തലമുറകളിലൂടെ നിലനില്‍ക്കുകയുമാണ്. രാമനും സീതയും ലക്ഷ്മണനും ഭരതനും ഹനുമാനുമെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗങ്ങളായി കഴിഞ്ഞു. നന്മ തിന്മകളുടെ പ്രതീകങ്ങളായി രാമരാവണന്മാര്‍ ഭാരതീയരുടെ മനസ്സില്‍ ശാശ്വതപ്രതിഷ്ഠ നേടിയിട്ട് നൂറ്റാണ്ടുകള്‍ നിരവധിയായി. വാല്മീകിയുടെ ഉദാത്തവും ഉജ്ജ്വലവുമായ പ്രതിഭയില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം കാലത്തെ അതിജീവിച്ച് ഇന്നും സജീവമായി നിലനില്‍ക്കുന്നവയാണ്.
മലയാള സാഹിത്യത്തിലെ പ്രതിഭാ സമ്പന്നനായ കവികുലഗുരുവാണ് തുഞ്ചത്തെഴുത്തച്ഛന്‍.  മലയാള ഭാഷയുടെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. ഒരു പുതിയ വിശ്വാസവും ഒരു പുതിയ ശക്തിയും ഒരു പുതിയ ഉണര്‍വും അദ്ദേഹം ജനതയ്ക്കു നല്‍കി. ഭൂരിപക്ഷം പാമരരായ ഒരു വലിയ ജനതയെ മുഴുവന്‍ തന്നിലേക്കടുപ്പിക്കാനും സൂര്യോദയത്തില്‍ താമരകളെന്നപോലെ അവരുടെ ചിത്തപുഷ്പങ്ങളെ വിരിയിക്കുവാനും എഴുത്തച്ഛനു കഴിഞ്ഞു. സൂര്‍ദാസ്, തുളസീദാസ് തുടങ്ങിയ നിരയിലേയ്ക്ക് കേരളക്കരയുടെ സംഭാവനയായിരുന്നു എഴുത്തച്ഛന്‍.
'പുതുമലയാണ്മതന്‍ മഹേശ്വരന്‍' എന്ന് മഹാകവി വള്ളത്തോള്‍ വാഴ്ത്തിയ തുഞ്ചത്തെഴുത്തച്ഛന്റെ യഥാര്‍ഥ പേരെന്തെന്ന് ആര്‍ക്കും നിശ്ചയമില്ല.
അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചും കൃത്യമായ വിവരങ്ങളില്ല. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടില്‍ അദ്ദേഹം ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്ന ആ സ്ഥലം ഇന്ന് പ്രശസ്തമായ സാംസ്‌കാരിക കേന്ദ്രമാണ്. അവിടെയാണ് തുഞ്ചന്‍ സ്മാരകത്തിന്റെ ആസ്ഥാനം. പണ്ട് ഈ പ്രദേശം വെട്ടത്തുനാട് എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
ജീവിതാന്ത്യത്തിലദ്ദേഹം പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ശോകനാശിനി പുഴയുടെ തീരത്തുള്ള രാമാനന്ദാഗ്രഹാരത്തില്‍ കഴിച്ചു കൂട്ടിയതായി കരുതപ്പെടുന്നു. എഴുത്തച്ഛന്‍ ഉപയോഗിച്ചതായി പറയപ്പെടുന്ന യോഗദണ്ഡും മെതിയടിയും അവിടെ സൂക്ഷിച്ചിട്ടുണ്ട്.
തുഞ്ചന്‍പറമ്പും ചിറ്റൂര്‍ മഠവും ഇന്ന് ഭാഷാസ്‌നേഹികളുടെ തീര്‍ഥാടനകേന്ദ്രങ്ങളാണ്.

കിളിപ്പാട്ട്
കിളിപ്പാട്ട് പ്രസ്ഥാനത്തെ മലയാളത്തിലാദ്യമായി അവതരിപ്പിച്ച കവിശ്രേഷ്ഠനാണ് തുഞ്ചത്തെഴുത്തച്ഛന്‍. അതുകൊണ്ടുതന്നെ കിളിപ്പാട്ടുരീതിയുടെ ഉപജ്ഞാതാവ് എഴുത്തച്ഛനാണ് എന്ന് പൊതുവായി കരുതപ്പെടുന്നു. കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതിയില്‍ ദ്രാവിഡ വൃത്തത്തില്‍ രചിക്കപ്പെടുന്ന കാവ്യമാണ് കിളിപ്പാട്ട്. അക്കാലത്തെ പാട്ടുസാഹിത്യത്തില്‍ പ്രചരിച്ചിരുന്ന പല ശീലുകളെത്തന്നെയാണ് എഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ടുകള്‍ക്കായി മിനുക്കി എടുത്തത്. ചില സവിശേഷ വൃത്തങ്ങള്‍ ഉപയോഗിച്ചാണ് കിളിപ്പാട്ടുകള്‍ എഴുതുന്നത്. കിളിപ്പാട്ടുവൃത്തങ്ങളായി അറിയപ്പെടുന്ന കേക, കാകളി, ദ്രുതകാകളി, കളകാഞ്ചി, മണികാഞ്ചി, അന്നനട എന്നിവയില്‍ പ്രധാനപ്പെട്ട വൃത്തം കാകളിയാണ്. എഴുത്തച്ഛന്‍ ഉപയോഗിച്ച പ്രധാനവൃത്തവും അതുതന്നെ.

എഴുത്തച്ഛന്റെ കൃതികള്‍
കാലത്തിനു മായ്ക്കാനാവാത്ത അപാരമായ കവിത്വശക്തിയാല്‍ എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്ക് സമ്മാനിച്ച ശ്രീഅധ്യാത്മരാമായണം കിളിപ്പാട്ട്, ശ്രീമഹാഭാരതം കിളിപ്പാട്ട് എന്നിവ അമൂല്യ കൃതികളാണ്. ഇവയ്ക്കു പുറമേ ഉത്തര രാമായണം, ശ്രീ മഹാഭാഗവതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം, ചിന്താ രത്‌നം, ബ്രഹ്മാണ്ഡ പുരാണം, ദേവീമാഹാത്മ്യം, ശതമുഖരാമായണം, കൈവല്യനവനീതം തുടങ്ങിയ കൃതികളും എഴുത്തച്ഛന്‍ രചിച്ചതായി പറയപ്പെടുന്നു.

അധ്യാത്മരാമായണം കിളിപ്പാട്ട്
പ്രചാരത്തിന്റെ കാര്യത്തില്‍ അധ്യാത്മരാമായണത്തിനു സമീപത്തെത്തുന്ന മറ്റൊരു കാവ്യവും മലയാളത്തിലില്ല. കുടില്‍തൊട്ടു കൊട്ടാരംവരെ പ്രചാരം നേടിയ വിശിഷ്ട കാവ്യമാണിത്. അധ്യാത്മരാമായണം സംസ്‌കൃതത്തില്‍ നിന്നുള്ള വിവര്‍ത്തനമാണ്.
കാവ്യഗുണത്തിന്റെ കാര്യത്തില്‍ കിടയറ്റതായി ശോഭിക്കുന്നു എഴുത്തച്ഛന്റെ അധ്യാത്മരാമായണം. എഴുത്തച്ഛന്റെ അനുഗൃഹീതമായ പ്രതിഭാ വിലാസത്താല്‍ മനോഹാരിതയും മഹനീയതയും അതില്‍ അദ്ഭുതകരമാംവിധം സമ്മേളിച്ചിരിക്കുന്നു. കേരളീയ കാവ്യപാരമ്പര്യത്തിന്റെ താഴികക്കുടമായി ശോഭിക്കുന്ന അധ്യാത്മരാമായണത്തില്‍ ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ കാണ്ഡങ്ങളിലായാണ് രാമായണകഥ പറയുന്നത്. കേരളത്തിന് ഭാവൈക്യം നല്‍കിയ ആദ്യകവി എഴുത്തച്ഛനും ആദ്യകൃതി അധ്യാത്മരാമായണവുമാണ്. തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെ ജനങ്ങള്‍ക്കിടയില്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണം പ്രചുരപ്രചാരം നേടുകയും അവരുടെ നിത്യപാരായണഗ്രന്ഥമായിത്തീരുകയുംചെയ്തു.

എഴുത്തച്ഛന്റെ ചില ചിന്താശകലങ്ങള്‍
    കണ്ണാടി കാണ്‍മോളവും തന്നുടെ മുഖമേറ്റം
    നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാര്‍.
    താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
    താന്താനനുഭവിച്ചീടുകെന്നേ വരൂ.
    പാരില്‍ സുഖം ദുഃഖമൂലമല്ലോ നൃണാം.
    പ്രത്യുപകാരം മറക്കുന്ന പുരുഷന്‍
    ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.
    ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
    വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ.

'ലക്ഷ്മണസാന്ത്വനം'
തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ സുപ്രസിദ്ധമായ ഒരു ഭാഗമാണ് ലക്ഷ്മണോപദേശം. ലക്ഷ്മണോപദേശത്തിലെ ആദ്യ 32 വരികളും തുടര്‍ന്ന് 61 മുതല്‍ 96 വരെയുള്ള വരികളുമാണ് പാഠഭാഗത്തിലുള്ളത്.
പട്ടാഭിഷേകം മുടങ്ങിയെന്നും ശ്രീരാമന്‍ വനവാസത്തിനൊരുങ്ങിയെന്നുമുള്ള വിവരമറിഞ്ഞ ലക്ഷ്മണന്‍ അത്യധികം കോപിഷ്ഠനാകുന്നു. കോപാക്രാന്തനായി രാമസന്നിധിയിലെത്തിയ ലക്ഷ്മണനെ സമചിത്തനാക്കാന്‍ ശ്രീരാമചന്ദ്രന്‍ നല്കുന്ന ഉപദേശമാണ് പാഠഭാഗം.
മത്സരബുദ്ധി വെടിഞ്ഞ് എന്റെ വാക്കുകള്‍ കേള്‍ക്കണമെന്നാണ് ശ്രീരാമന്‍ ലക്ഷ്മണനോട് ആദ്യം അഭ്യര്‍ഥിക്കുന്നത്. നിനക്ക് എന്നോടുള്ള വാത്സല്യം മറ്റാര്‍ക്കുമില്ല. നിനക്ക് അസാധ്യമായിട്ടൊന്നും ഇല്ല. എങ്കിലും ഞാന്‍ പറയുന്നതു കേള്‍ക്കണമെന്ന് രാമന്‍ ആവശ്യപ്പെടുന്നു.
ഭൗതിക സുഖസൗകര്യങ്ങളിലും ദുഃഖങ്ങളിലും ആണ്ടുമുങ്ങിക്കിടക്കുന്നവര്‍  യഥാര്‍ഥ ജീവിതം അറിയുന്നില്ല എന്ന് എഴുത്തച്ഛന്‍ തിരിച്ചറിയുന്നു.
ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്ന ഉപദേശങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രപഞ്ചജീവിതത്തെക്കുറിച്ചുള്ള ആത്യന്തിക സത്യങ്ങളാണ്. ഈ ലോകജീവിതത്തിന്റെ ചഞ്ചലസ്വഭാവം സമഗ്രമായി വ്യക്തമാക്കാന്‍ ലക്ഷ്മണ സാന്ത്വനത്തിലൂടെ കവിക്കു കഴിഞ്ഞിട്ടുണ്ട്.

മനുഷ്യന്‍ എന്ന വിഭവം!
പത്താംക്ലാസ് സാമൂഹ്യശാസ്ത്രം കക-ലെ 'മാനവവിഭവശേഷി വികസനം ഇന്ത്യയില്‍' എന്ന പാഠഭാഗത്തിനും അതിലെ കുറിപ്പുകള്‍ തയ്യാറാക്കുന്നതിനും സഹായകമായ ചില വിവരങ്ങള്‍.
# രഘുനാഥ് ചേരാവള്ളി
വ്യക്തി, കുടുംബം, സമൂഹം, വിവിധ സംസ്‌കാരങ്ങള്‍ ഇവ ഒരു ചരടിലെ മുത്തുകള്‍പോലെ കോര്‍ത്തിണങ്ങുമ്പോഴാണ് രാഷ്ട്രമെന്ന യാഥാര്‍ഥ്യം രൂപപ്പെടുന്നത്.
  • ജനസംഖ്യയും മാനവവിഭവശേഷിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മാനവ വിഭവത്തിന് രണ്ട് സവിശേഷതകളാണ് ഉള്ളത്,
    1. ഗണപരവും (Quantitative) 2. ഗുണപരവും (Qualitative).
    ഇതില്‍ ഗുണപരം (ഝുമാഹറമറഹ്വവ) വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം പൗരന്റെ സമഗ്രവ്യക്തിത്വ വികസനമാണ്.
  • മാനവ വിഭവശേഷി പരിപോഷിപ്പിക്കുന്നതിന് ഇന്ത്യ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കുന്നത്?
    വിദ്യാഭ്യാസം നല്‍കുന്നതിലൂടെ വൈദഗ്ധ്യമുള്ള ജനതയെ വാര്‍ത്തെടുക്കാം. വ്യക്തിയുടെ കഴിവ് മെച്ചപ്പെടുന്നു. സാങ്കേതിക വിദ്യയും തൊഴിലും ലഭിക്കുന്നതിലൂടെ വരുമാനവും ജീവിതനിലവാരവും ഉയരുന്നു. 2013-14-ല്‍ ദേശീയ വരുമാനത്തിന്റെ 3.3 ശതമാനമാണ് രാജ്യം വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിച്ചത്. പക്ഷേ, ലക്ഷ്യം കൈവരിക്കണമെങ്കില്‍ 6 ശതമാനമെങ്കിലും ചെലവഴിക്കേണ്ടതുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
  • മാനവ വിഭവശേഷി പരിപോഷിപ്പിക്കുന്നതിനുള്ള മറ്റ് സൗകര്യങ്ങള്‍ ഇവയാണ്:
    തൊഴില്‍ നൈപുണി നേടുന്നതിന്: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (NSDC)
    ശിശുക്കളുടെ സമഗ്ര വികസനത്തിന്: സംയോജിത ശിശുവികസന പരിപാടി (ICDS).
    പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും: സര്‍വശിക്ഷാ അഭിയാന്‍ (SSA)
    സെക്കന്‍ഡറി വിദ്യാഭ്യാസവും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA)
    ഉന്നത വിദ്യാഭ്യാസവും അതിന്റെ ഗുണനിലവാരവും ഉറപ്പാക്കുന്നതിന്: രാഷ്ട്രീയ ഉച്ചല്‍ ശിക്ഷാ അഭിയാന്‍ (RUSA റൂസ)
     
  • സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന വിദ്യാഭ്യാസ പരിപാടികള്‍ ഇവയാണ്.
    - ഐ.ടി. ഋ സ്‌കൂള്‍
    - സാക്ഷരതാ മിഷന്‍
    - സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്നോളജി (SIET)
    - സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങ് (SIEMAT  സീമാറ്റ്)
    - എജുസാറ്റ് (Edusat) (വിക്ടേഴ്സ് ചാനല്‍)
  • മാനവശേഷി വികസനം
    രാജ്യത്തെ സാമ്പത്തിക വികസനത്തെ എങ്ങനെ സഹായിക്കും?
    ഇതാ മറ്റൊരു കുറിപ്പ്:
    അധ്വാനശേഷിയുള്ള ജനതയാണ് ഏതൊരു രാഷ്ട്രത്തിന്റെയും കരുത്ത്. ഇന്ത്യയില്‍ 15-59 വയസ്സ് വിഭാഗത്തില്‍പ്പെടുന്നവര്‍ ജനസംഖ്യയുടെ 62.5 ശതമാനമാണ്.
  • വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പരിശീലനങ്ങള്‍, സാമൂഹിക മൂലധനം എന്നിങ്ങനെ പടിപടിയായ ഉയര്‍ത്തപ്പെടലിലൂടെ പ്രകൃതിവിഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കാം.
  • നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ പുതിയ സംരംഭകത്വം ഉയര്‍ന്നുവരുന്നു.
  • ഇതുവഴി തൊഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് സാമ്പത്തികാന്തരം കുറച്ച് സാമൂഹികക്ഷേമം ഉറപ്പുവരുത്താം.
  • സാക്ഷരതാനിരക്ക്  (2011 സെന്‍സസ്)
  
  •  ജനസംഖ്യ (2011 സെന്‍സസ്)
    2
- 2011 മാര്‍ച്ച് ഒന്നാംതീയതി അടിസ്ഥാനമാക്കിയാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തിയത്.
  • ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരസൂചികകള്‍ ഇങ്ങനെയാണ്:
    - ജനസംഖ്യ വളര്‍ച്ചനിരക്കില്‍ ആദ്യമായി കുറവുണ്ടാവുന്നത് 1971-81 ദശകത്തിലാണ് (24.66 ശതമാനം). പിന്നീട് തുടര്‍ച്ചയായി വളര്‍ച്ചനിരക്ക് കുറഞ്ഞുവരുന്നതായിക്കാണാം.
    - ഏറ്റവും കൂടുതല്‍ ജനസംഖ്യവളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് 1961-71 ദശകത്തിലാണ് (24.80 ശതമാനം).
  • ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം എന്നിവ ഒരു രാജ്യത്തെ ജനസംഖ്യയില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്ന് നോക്കാം:
    - ജനനനിരക്ക് വര്‍ധിക്കുന്നതും മരണനിരക്ക് കുറയുന്നതും ജനസംഖ്യാ വര്‍ധനവിന് കാരണമാകുന്നു.
    - എന്നാല്‍, ജനനനിരക്ക് കുറയുന്നതും മരണനിരക്ക് കൂടുന്നതും ജനസംഖ്യ കുറയ്ക്കും.
    - ജനന-മരണനിരക്കുകള്‍ തുല്യമാകുന്ന അവസ്ഥയില്‍ ജനസംഖ്യയില്‍ മാറ്റമുണ്ടാകുന്നില്ല.
    - കുടിയേറ്റം രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മാറ്റം വരുത്തുന്നില്ലെങ്കിലും പ്രദേശങ്ങള്‍ തമ്മിലുള്ള ജനസംഖ്യയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നു.
  • എന്താണ് തൊഴില്‍ പങ്കാളിത്തനിരക്ക്? (Labour force participation rate): ഭാരതത്തില്‍ 15-59 വയസ്സിനിടയിലുള്ളവര്‍ ജനസംഖ്യയുടെ 62.5 ശതമാനമാണ്. ഇവരില്‍ തൊഴിലുള്ളവരും തൊഴിലന്വേഷകരുമായവരുടെ എണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് തൊഴില്‍ പങ്കാളിത്ത നിരക്ക്.
  • വിദ്യാഭ്യാസ അവകാശനിയമം (RTE Act 2009):
    The Right of Children to Free and Compulsory Education Act 2009 എന്നാണ് പൂര്‍ണമായ പേര്. 2009 ഓഗസ്റ്റ് 4-ന് പാര്‍ലമെന്റ് ഈ നിയമം പാസാക്കുകയും 2010 ഏപ്രില്‍ ഒന്നിന് നിലവില്‍ വരുകയും ചെയ്തു.ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം ഈ നിയമത്തിലൂടെ അവകാശമായി മാറി.

കോവിലകവും കോയിക്കലും
കോവില്‍ എന്നാല്‍ ക്ഷേത്രമെന്നാണ് അര്‍ഥം. കോവിലകം എന്നാല്‍ ക്ഷേത്രതുല്യം ബഹുമാനിക്കേണ്ടത് എന്നുമാണ് അര്‍ഥം. കേരളത്തില്‍ ക്ഷത്രിയന്മാരുടെ ഭവനങ്ങള്‍ക്കാണ് പൊതുവേ കോവിലകം എന്ന് പറയാറുള്ളത്.
കേരളത്തില്‍ പണ്ടുകാലത്ത് ക്ഷത്രിയര്‍ക്കുണ്ടായിരുന്ന ജാതീയവും സാമ്പത്തി
കവുമായ ഉന്നതപദവിയുടെ അടിസ്ഥാനത്തിലായിരിക്കണം അവരുടെ വസതികള്‍ക്ക് കോവിലകം, കോയിക്കല്‍ എന്നീ ബഹുമാന പദങ്ങള്‍ ഉപയോഗത്തില്‍ വന്നത്. കോയിക്കല്‍ എന്ന പദത്തിനു മാടമ്പിമാരുടെ വീടെന്നാണ് അര്‍ഥം. നികുതി പിരിക്കുന്ന ആപ്പീസിനും കോയിക്കല്‍ എന്നു പറഞ്ഞിരുന്നു. ക്ഷത്രിയന്മാരുടെ ഭവനങ്ങള്‍ക്ക് കോയിക്കല്‍ എന്ന പദം തിരുവിതാംകൂര്‍ പ്രദേശത്ത് മാത്രമേ പ്രയോഗിച്ചു കാണുന്നുള്ളൂ.
കോവിലകവും കോയിക്കലും ക്ഷത്രിയഭവനങ്ങളുടെ മാത്രം പൊതുനാമമായിത്തീര്‍ന്നിരിക്കുന്നു. ക്ഷത്രിയരില്‍ത്തന്നെ സാമന്തന്‍, തമ്പാന്‍, തമ്പുരാന്‍, തിരുമുല്പാട് എന്നിങ്ങനെ ഉപവിഭാഗങ്ങള്‍ പലതുണ്ടെങ്കിലും അവരുടെയെല്ലാം വീടുകള്‍ക്ക് ഈ പദങ്ങള്‍ ഉപയോഗിച്ചുവരുന്നു.
ക്ഷത്രിയന്റെതു കോവിലകം എന്നതുപോലെ നമ്പൂതിരിപ്പാടിന്റെ വീടിന് മന എന്നാണ് പറയുക. നമ്പൂതിരിക്ക് ഇല്ലവും പട്ടര്‍ക്ക് മഠവും വാര്യര്‍ക്ക് വാര്യവും പിഷാരടിക്ക് പിഷാരവും മാരാന് മാരാത്തുമാണ് ഭവനങ്ങളുടെ പേരുകള്‍. പണ്ടുകാലത്ത് പുലയരുടെ വീടുകള്‍ക്ക് ചാള എന്നായിരുന്നു പേര്.
To Top