മണ്ണിന്റെ കിനാവുകൾ
പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
📝 7. ആസ്വാദനക്കുറിപ്പിലേക്ക്..
മണ്ണിന്റെ കിനാവുകൾ എന്ന കവിത ഇഷ്‌ടമായല്ലോ? നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തി താഴെ കൊടുത്ത മനോപടം (Mind Map) പൂർത്തിയാക്കൂ.
- പ്രധാനാശയങ്ങൾ
- കവിയെക്കുറിച്ച് (പി. മധുസൂദനൻ)
- നിങ്ങൾക്കിഷ്ടപ്പെട്ട വരികൾ
- സവിശേഷപദങ്ങളും പ്രയോഗങ്ങളും
- സമാനാശയമുള്ള മറ്റു കവിതകളിലെ വരികൾ
- കവിതയുടെ കിനാവുകൾ
പരസ്‌പരസ്നേഹത്തിന്റെയും സഹകരണത്തിന്റെയും കരുതലിന്റെയും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നവരുടെയുമൊക്കെ പ്രതീകങ്ങളാണ് ഈ കവിതയിലെ പൂക്കൾ. ഓരോ പൂവും അവരുടെ ജീവിതം കൊണ്ട് നമുക്ക് സന്ദേശങ്ങൾ നൽകുന്നു. പ്രകൃതിയിൽ എല്ലാം പരസ്പ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സൂചനയും കവിത നൽകുന്നുണ്ട്.
പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും ധാരാളം കവിതകൾ എഴുതിയിട്ടുള്ള കവിയാണ് പി. മധുസൂദനൻ. ഇദ്ദേഹത്തിന്റെ 'മണ്ണിന്റെ കിനാവുകൾ' എന്ന കവിതയിൽ മണ്ണിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായ പലതരം പൂക്കളെക്കുറിച്ചാണ് പറയുന്നത്. പ്രകൃതിസ്നേഹിയായ കവി വായനക്കാരിലേക്കും പ്രകൃതിസ്നേഹം പകർന്നുനൽകുന്നു. മണ്ണിന്റെ കിനാവുകളാണ് പൂക്കൾ. മുക്കുറ്റി, തുമ്പ, ജമന്തി തുടങ്ങിയ പൂക്കളെക്കുറിച്ചാണ് കവി പറയുന്നത്. ഓരോ പൂവിനെയും പ്രത്യേകമായി വിശേഷിപ്പിക്കുന്നു. "പൊൻവെയിലിൽ കുരുത്ത മുക്കുറ്റി", "പൂനിലാവു നുകർന്ന പൂത്തുമ്പ" എന്നിങ്ങനെയാണ് മനോഹരമായ പ്രയോഗങ്ങൾ.
"മണ്ണിന്റെ മക്കളാണ് പൂക്കൾ. മക്കളെക്കുറിച്ച് മണ്ണ് കിനാവ് കാണുന്നു. ജീവന്റെ പ്രേമവും പ്രതീക്ഷയുമാണ് പൂക്കൾ. ആരിലും സന്തോഷവും പ്രതീക്ഷയും സ്നേഹവും നിറയ്ക്കാൻ പൂക്കൾക്കു കഴിയും."
ആശയം, പ്രയോഗഭംഗി, മനോഹരമായ വർണനകൾ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് ഈ കവിത. ചുറ്റുപാടുകളെ നിരീക്ഷിക്കാനും പ്രകൃതിസ്നേഹം നിലനിർത്താനും നമ്മെ പ്രചോദിപ്പിക്കുന്ന കവിതയാണിത്. മണ്ണിൽ എല്ലാം ഇണങ്ങിക്കഴിയുമ്പോഴാണ് ഭൂമി സ്വർഗമായി മാറുന്നത്.
🖼️ 8. ചുമർപ്പത്രിക തയാറാക്കാം
കവി പറഞ്ഞ കാര്യങ്ങളും നിങ്ങൾക്ക് അറിയാവുന്ന മറ്റു വിവരങ്ങളും കൂട്ടുകാർ വരച്ച ചിത്രങ്ങളുമെല്ലാം ചേർത്ത് 'ഞങ്ങളുടെ മുക്കുറ്റി', 'ഞങ്ങളുടെ ജമന്തി' തുടങ്ങിയ പേരുകളിൽ ഓരോ ഗ്രൂപ്പിനും ഓരോ ചുമർപത്രിക തയാറാക്കാം.
🌳 10. ഒരു തൈ നടാം……
പരിസ്ഥിതി ദിനം: ജൂൺ 5സുഗതകുമാരി എഴുതിയ മനോഹരമായ കവിതയാണിത്. തൈ നടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്.
പ്രവർത്തനങ്ങൾ:
- പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ തയാറാക്കാം.
- വൃക്ഷത്തൈകൾ നട്ടു വളർത്താം.
- വാർത്തകളും ചിത്രങ്ങളും ശേഖരിക്കാം.
"അമ്മയ്ക്ക് വേണ്ടി" എന്ന് കവി പറയുമ്പോൾ അമ്മയും ഭൂമിയും അവിടെ ഒന്നായി മാറുന്നു. വരാൻ പോകുന്ന തലമുറകൾക്കായി ഇന്ന് നാം തൈകൾ നടണം. അത് മനുഷ്യർക്ക് വേണ്ടി മാത്രമല്ല, കിളികൾക്കും ജീവജാലങ്ങൾക്കും വേണ്ടിക്കൂടിയാണ്. നല്ല ഭാവിക്കുവേണ്ടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ആശയമാണ് കവയിത്രി പങ്കുവയ്ക്കുന്നത്. "ആഗോളതാപനത്തിന് ഉത്തരം മരങ്ങൾ" എന്ന മുദ്രാവാക്യം ഇവിടെ പ്രസക്തമാണ്.
